ബുക്കിൽ അക്ഷരം എഴുതിയത് തെറ്റിയതിനെത്തുടർന്ന് അഞ്ചുവയസ്സുകാരന്റെ കൈ തല്ലിയൊടിച്ച രണ്ടാനച്ചൻ പിടിയിൽ
അഞ്ചുവയസ്സുകാരനെ മദ്യ ലഹരിയിൽ ക്രൂരമായി മർദ്ദിച്ച രണ്ടാൻ അച്ഛൻ പിടിയിൽ. വെള്ളറട ആര്യങ്കോട് മയിലച്ചൽ സ്വദേശിയായ സുബിൻ 29 നെയാണ് ആര്യങ്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇളയ കുട്ടി ഉറങ്ങാൻ കിടക്കുന്നതിനു മുൻപായി സുബിൻ ഇംഗ്ലീഷ് അക്ഷരം എഴുതാനായി നിർദ്ദേശിച്ചിരുന്നു. അക്ഷരം എഴുതിയപ്പോൾ തെറ്റിയതിനെ തുടർന്ന് അത് ഉച്ചരിക്കാനായി പറഞ്ഞാണ് മർദ്ദിക്കാൻ തുടങ്ങിയത്.
കുട്ടിയുടെ അമ്മ കുളിക്കാൻ പോയ സമയത്തായിരുന്നു മദ്യ ലഹരിയിൽ ആയിരുന്ന സുബിൻ കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. കുളി കഴിഞ്ഞ് അമ്മ വന്നപ്പോൾ മർദ്ദനമേറ്റ് കരയുന്ന കുട്ടിയെയാണ് കണ്ടത്. ഇത് ചോദ്യം ചെയ്ത യുവതിയെയും വലിയ തടിക്കഷണം കൊണ്ട് മർദ്ദിച്ചു. തടിക്കഷണം കൊണ്ടുള്ള അടിയിൽ കുട്ടിയുടെ വലതു കൈ ഒടിഞ്ഞു. രക്ഷപ്പെടാനായി കുട്ടിയെ എടുത്ത് പുറത്തേക്ക് ഓടാൻ ശ്രമിച്ചപ്പോൾ സുബിൻ യുവതിയുടെ കൈപിടിച്ച് തിരിച്ചു.
വീട്ടിൽ നാലു വളർത്തുന്ന നായകൾ ഉണ്ടായിരുന്നതിനാൽ ഇവരുടെ നിലവിളി കേട്ട് എത്തിയവർക്ക് വീട്ടിലെത്തി ഇവരെ രക്ഷിക്കാൻ വീട്ടിലേക്ക് കയറാൻ സാധിച്ചിരുന്നില്ല. ആദ്യ ഭർത്താവ് മരിച്ചതിനെത്തുടർന്ന് മൂന്നുമാസം മുൻപാണ് സ്കൂൾ ബസ് ഡ്രൈവറായ സുബിനുമായി പാച്ചല്ലൂർ സ്വദേശിനിയുടെ വിവാഹം നടന്നത്. യുവതിക്ക് രണ്ടു കുട്ടികൾ ഉണ്ട്. ഇളയ കുട്ടിക്കാണ് മർദ്ദനമേറ്റത്. നാട്ടുകാർ ചേർന്ന് ഇടപെട്ട് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ ശരീരമാസകലം അടിയേറ്റ പാടുകളാണ്. കുട്ടിയും അമ്മയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.
