നായ വളർത്തൽ കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് വിൽപന; മുഖ്യപ്രതി പോലീസ് പിടിയിൽ
കോട്ടയം കുമരനെല്ലൂരിലെ നായ വളർത്തൽ കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ കേസിലെ മുഖ്യപ്രതി റോബിൻ ജോർജ് (28) അറസ്റ്റിൽ. അഞ്ച്ദിവസത്തെ തിരച്ചിലിനൊടുവിലാണ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പോലീസ് പിടികൂടിയത്. ഇയാളെ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പിതാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് റോബിൻ എവിടെയാണെന്ന് ഉള്ള വിവരം പോലീസിന് ലഭിച്ചത്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. രണ്ട് തവണയാണ് പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ചു രക്ഷപ്പെട്ടത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച കുമരനെല്ലൂരിൽ പ്രതി നടത്തുന്ന ഡോഗ് ഹോസ്റ്റലിൽ പോലീസ് പരിശോധന നടത്തിയത്.
പോലീസ് സംഘത്തിന് നേരെ നായ്ക്കളെ അഴിച്ചുവിട്ട ശേഷം ഇയാൾ മീനച്ചിലാറ്റിൽ ചാടി രക്ഷപ്പെട്ടു. രാവിലെ കൊശമറ്റം കോളനിക്ക് സമീപം മീനച്ചിലാറ്റിൽ ചാടുകയായിരുന്നു. 50 മീറ്റർ വീതിയുള്ള ആറിനു കുറുകെ നീന്തി റോബിൻ കോളനിക്കുള്ളിലൂടെ വന്ന ഓട്ടോയിൽ കയറിപോയതായി പൊലീസ് കണ്ടെത്തി. പരിശോധനയിൽ 18 കിലോ കഞ്ചാവ് ഇവിടെ നിന്ന് പോലീസ് കണ്ടെടുത്തു.
ഇയാളുടെ വീട്ടിൽ 13 ഇനം വമ്പൻ വിദേശ നായ്ക്കൾ ആണ് ഉണ്ടായിരുന്നത്. പോലീസും,എക്സൈസും എത്തിയാൽ ആക്രമിക്കാൻ നായ്ക്കൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. കാക്കി വസ്ത്രം കണ്ടാൽ ആക്രമിക്കാൻ റോബിൻ നായ്ക്കളെ പരിശീലിപ്പിച്ചതായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് വ്യക്തമാക്കി.
