സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് കിട്ടാനായി 6.5 ലക്ഷം രൂപ കൈകൂലി കൊടുക്കേണ്ടി വന്നുവെന്ന് നടൻ വിശാൽ; അന്വേഷണം ആരംഭിച്ച് കേന്ദ്ര സർക്കാർ
തന്റെ പുതിയ ചിത്രമായ മാർക്ക് ആന്റണിയുടെ സെൻസർ ബോർഡ് സർട്ടിഫിക്കറ്റിന് കൈക്കൂലി നൽകേണ്ടി വന്നെന്ന നടൻ വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. ഇതേക്കുറിച്ച് അന്വേഷിക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് അയച്ചിട്ടുണ്ട്.
തന്റെ പുതിയ ചിത്രമായ ‘മാർക്ക് ആന്റണി’യുടെ ഹിന്ദി പതിപ്പിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ആറ് ലക്ഷം രൂപ നൽകേണ്ടി വന്നതായി വിശാൽ വെളിപ്പെടുത്തിയിരുന്നു. 24 മണിക്കൂറിനുള്ളിൽ ആണ് കേന്ദ്രസർക്കാർ ഇടപെടൽ ഉണ്ടായത്. ചിത്രം റിലീസ് ചെയ്യാൻ മൂന്ന് ലക്ഷം രൂപയും,യു എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും നൽകിയെന്ന് വിശാൽ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.
പണം കൈമാറിയ അക്കൗണ്ട് വിവരങ്ങളും താരം പുറത്തുവിട്ടിട്ടുണ്ട്. അഴിമതി വെള്ളിത്തിരയിൽ കാണിക്കുന്നത് നല്ലതാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അല്ല. എനിക്കത് ദഹിക്കുന്നില്ല. പ്രത്യേകിച്ച് സർക്കാർ ഓഫീസുകളിൽ. അതിലും ഭീകരമാണ് സിബിഎഫ്‌സി മുംബൈ ഓഫീസിലെ അഴിമതി. എന്റെ മാർക്ക് ആന്റണി എന്ന സിനിമയുടെ ഹിന്ദി പതിപ്പിന് ആറര ലക്ഷം രൂപ നൽകേണ്ടി വന്നു.
എന്റെ കരിയറിൽ ഇതുപോലൊരു സാഹചര്യം ഉണ്ടായിട്ടില്ല. ഇടനിലക്കാരനായ മേനകയ്ക്ക് പണം നൽകുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു. ഇത് ബഹുമാനപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും, ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഇത് എനിക്കു വേണ്ടിയല്ല , ഭാവി നിർമ്മാതാക്കൾക്കുള്ളതാണ്. ഞാൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അഴിമതിയിലേക്ക് പോയി. എല്ലായ്പ്പോഴും എന്നപോലെ സത്യം ജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് ആണ് വിശാലിന്റെ വാക്കുകൾ.
