പരസ്യമായി മാപ്പ് പറയണം, ഇല്ലെങ്കിൽ 10 കോടി നഷ്ടപരിഹാരം നൽകണം; പരാതിയിൽ പ്രതികരിച്ച് എആർ റഹ്മാൻ
തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സംഗീത സംവിധായകൻ എആർ റഹ്മാൻ അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയ്ക്ക് നോട്ടീസ് അയച്ചു. സംഗീത പരിപാടിക്കായി അഞ്ച് വർഷം മുമ്പ് വാങ്ങിയ അഡ്വാൻസ് തുക റഹ്മാൻ ഇതുവരെ തിരികെ നൽകിയിട്ടില്ലെന്ന് കാണിച്ച് സർജൻമാരുടെ സംഘടന ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.
2018ൽ ചെന്നൈയിൽ നടന്ന സമ്മേളനത്തോടൊപ്പം റഹ്മാന്റെ സംഗീത പരിപാടിയും നടത്താൻ സംഘടന തീരുമാനിച്ചിരുന്നു. ഇതിനായി റഹ്മാന് 29.5 ലക്ഷം രൂപ അഡ്വാൻസായി നൽകി. എന്നാൽ, അനുയോജ്യമായ സ്ഥലവും, സർക്കാർ അനുമതിയും ലഭിക്കാതെ വന്നതോടെ പരിപാടി റദ്ദാക്കുക ആയിരുന്നു. ഇക്കാര്യം റഹ്മാന്റെ ടീമിനെയും അറിയിച്ചിരുന്നുവെങ്കിലും അഡ്വാൻസ് തുക തിരികെ ചോദിച്ചപ്പോൾ പണം നൽകാത്ത ചെക്ക് നൽകി കബളിപ്പിക്കുകയായിരുന്നുവെന്നാണ് സംഘടനയുടെ പരാതി.
അഞ്ച് വർഷമായി പണം തിരികെ ലഭിക്കാനുള്ള ശ്രമത്തിലാണെന്ന് സംഘടന അറിയിച്ചു. എന്നാൽ സംഘടനയുടെ ആരോപണം നിഷേധിച്ച് റഹ്മാനും രംഗത്തെത്തി. ആദ്യമായാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിക്കുന്നത്. തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മൂന്ന് ദിവസത്തിനകം പരാതി പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും റഹ്മാൻ നോട്ടീസിൽ പറഞ്ഞു.
