പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ജനങ്ങൾക്ക് സൗജന്യ ചികിത്സയുമായി ആയുഷ്മാൻ ഭവ ക്യാമ്പയിൻ; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനമാണ് ആയുഷ്മാൻ ഭവയിലൂടെ ലക്ഷ്യമിടുന്നത്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്തംബർ 17ന് രാജ്യത്ത് വിപുലമായ ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. അദ്ദേഹത്തിന്റെ 73-ാം ജന്മദിനത്തിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആയുഷ്മാൻ ഭവ കാമ്പയിന്റെ ഭാഗമായാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഒക്‌ടോബർ രണ്ടിന് ഗാന്ധിജയന്തി വരെയുള്ള പരിപാടികൾ പ്രസിഡന്റ് ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യും.

എല്ലാ പ്രവർത്തനങ്ങളും പൊതുജനപങ്കാളിത്തം ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ആയുഷ്മാൻ മേള, ആയുഷ്മാൻ സഭ പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. യുവജനങ്ങൾക്കായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കും. അവയവദാനത്തെക്കുറിച്ച് കൂടുതൽ ആളുകളെ ബോധവത്കരിക്കുന്നതിനും ഊന്നൽ നൽകും.

ഇന്ത്യയുടെ സമ്പൂർണ ശുചീകരണ യജ്ഞമായ സ്വച്ഛ് ഭാരത് അഭിയാനും പ്രത്യേക പ്രാധാന്യത്തോടെ നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. ഇതോടൊപ്പം ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ ആയുഷ്മാൻ മേളയും ക്യാമ്പുകളും സംഘടിപ്പിക്കും.

ഇന്ത്യക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾക്ക് തന്റെ സേവനം നൽകാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനമാണ് ആയുഷ്മാൻ ഭവ ലക്ഷ്യമിടുന്നത്. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ എൺപത് കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും അറുപത് കോടി ജനങ്ങൾക്ക് സൗജന്യ ചികിത്സയും നൽകി. അതിനാല് പൊതുജനാരോഗ്യത്തിന് ഊന്നല് നല്കിയാണ് കേന്ദ്രസര്ക്കാര് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത്.

എല്ലാ ആളുകളും കൊവിഡ് വാക്സിനേഷൻ സ്വീകരിച്ച ഗ്രാമങ്ങളും ടിബി, കുഷ്ഠരോഗ വിമുക്ത ഗ്രാമങ്ങളും ആയുഷ്മാൻ വില്ലേജുകളായി പ്രഖ്യാപിക്കും. ആയുഷ്മാൻ പദ്ധതിയുടെ എല്ലാ ഗുണഭോക്താക്കൾക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ആയുഷ്മാൻ ഭാരത് കാർഡുകൾ ലഭ്യമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവർത്തനങ്ങളിൽ വിജയം കൈവരിച്ച ഗ്രാമപഞ്ചായത്തുകൾക്ക് ആയുഷ്മാൻ ഗ്രാമപഞ്ചായത്ത്, നഗരങ്ങൾക്കുള്ള ആയുഷ്മാൻ അർബൻ വാർഡ് എന്നീ പദവികൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Prime Reel News

Similar Posts