പരീക്ഷ കഴിഞ്ഞ് ബൈക്കിൽ മടങ്ങവെ ബസ് ഇടിച്ചു തെറിപ്പിച്ചു; കോളജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, സഹപാഠിക്ക് പരിക്ക്
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. ആലുവ കീഴ്മാട് ഇരുമ്പനത്ത് വീട്ടിൽ ജിസ്മി (19) ആണ് മരിച്ചത്. പറവൂർ മാല്യങ്കര എസ്എൻഎം കോളജിൽ പരീക്ഷയെഴുതി ബൈക്കിൽ മടങ്ങുന്നതിനിടെയാണ് അപകടം. ബസിടിച്ച് ജിസ്മി തൽക്ഷണം മരിച്ചു. ബൈക്ക് ഓടിച്ച ബന്ധുവും സഹപാഠിയുമായ ഇമ്മാനുവൽ പരിക്കുകളോടെ രക്ഷപ്പെട്ടു.
അയ്യമ്പിള്ളി റാംസ് കോളേജിന്റെ ഉപകേന്ദ്രമായ ആർഇസി സെന്ററിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയാണ് ജിസ്മി. മാല്യങ്കര കോളേജിലായിരുന്നു പരീക്ഷാകേന്ദ്രം. പരീക്ഷയെഴുതി ഇരുവരും കോളേജിൽ നിന്നിറങ്ങി കോളേജ് പ്രവേശന കവാടത്തിന് സമീപം ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറാൻ ശ്രമിക്കുന്നതിനിടെ മൂത്തകുന്നത്തു നിന്നും അമിത വേഗതയിൽ വന്ന സൗപർണിക ബസ് ഇടിക്കുകയായിരുന്നു.
ബസ്സിനടിയിലേക്ക് തെറിച്ചുവീണ ജിസ്മിയുടെ ശരീരത്തിലേക്ക് ചക്രം കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചുതന്നെ ജിസ്മി തല്‍ക്ഷണം മരിക്കുകയായിരുന്നു. ഇമ്മാനുവലിനെ നിസ്സാര പരിക്കുകളോടെ മൂത്തകുന്നം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
