രാജർഷി രാമവർമൻ റെയിൽവേ സ്റ്റേഷൻ; എറണാകുളം റെയിൽവേ സ്റ്റേഷന് പുതിയ പേരിനായി പ്രമേയം പാസാക്കി കോർപ്പറേഷൻ
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമന്റെ പേര് നൽകണമെന്ന് കൊച്ചി കോർപ്പറേഷൻ പ്രമേയം പാസാക്കി. രാജ്യഭക്തിയുള്ളത്കൊണ്ടല്ല തീരുമാനം. രാജ്യത്തിന്റെ സ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാജർഷി രാമവർമ്മനെന്ന് മേയർ എം അനിൽകുമാർ പറഞ്ഞു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് രാജർഷി രാമവർമന്റെ പേര് നൽകണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോടും ഇന്ത്യൻ റെയിൽവേയോടും അഭ്യർത്ഥിക്കാൻ കൊച്ചി കോർപ്പറേഷൻ തീരുമാനിച്ചു.
ഷൊർണൂർ മുതൽ എറണാകുളം വരെ റെയിൽവേ പാത നിർമിക്കുക എന്നതിന് പിന്നിൽ രാജർഷി രാമവർമ്മയുടെ ദീർഘകാലത്തെ പ്രയത്നമുണ്ട്. അങ്ങനെ ഒരാളുടെ പേര് നേരത്തെ വരേണ്ടതായിരുന്നു. അതുകൊണ്ടാണ് എറണാകുളം സൗത്ത് സ്റ്റേഷന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് നഗരസഭ ആവശ്യപ്പെടുന്നത്. ഇത് രാജഭരണത്തോടുള്ള അനാവശ്യമായ ഭക്തിയല്ലെന്നും മേയർ വ്യക്തമാക്കി.
കൊച്ചി കോർപറേഷനിൽ കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗത്തിലാണ് എറണാകുളം സൗത്ത് സ്‌റ്റേഷന് കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമന്റെ പേര് ഇടണമെന്ന പ്രമേയം മുന്നോട്ടുവെച്ചത്.
