ചാച്ചീസ് ഗാർഡനിലൊരുങ്ങിയത് ഒൻപത് സ്വപ്നഭവനങ്ങൾ; ഭാര്യയുടെ ഓർമയ്ക്കായി 9 കുടുംബങ്ങൾക്ക് വീടുകളൊരുക്കി ഭർത്താവ്
ഏഴാച്ചേരി പെരികിലമലയിൽ ഫ്രാൻസിസ് ജോസഫ് (കൊച്ച്-78) നിർധനരായ 9 കുടുംബങ്ങൾക്കാണ് ഭാര്യയുടെ സ്മരണയ്ക്കായി വീട് നിർമിച്ചു നൽകിയത്. ഭാര്യ ഏലിക്കുട്ടി ജോസഫിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ഭർത്താവ് ഫ്രാൻസിസ് ജോസഫ് ‘ചാച്ചീസ് ഗാർഡൻ’ നിർമിച്ചത്. നാട്ടുകാര് ‘ചാച്ചി’ എന്ന് വിളിച്ചിരുന്ന ഏലിക്കുട്ടിയുടെ സ്മരണയ്ക്കായി നിര് മ്മിച്ച വീടുകളുടെ വെഞ്ചരിപ്പും ഗൃഹപ്രവേശവും ജൂലൈ 29ന് നടത്തും.
ഫ്രാൻസിസ് ജോസഫും കുടുംബവും കുറേക്കാലം അമേരിക്കയിലായിരുന്നു. ഇരുപത് വർഷം മുമ്പ് നാട്ടിൽ വന്ന് സ്ഥിരതാമസമാക്കി. കഴിഞ്ഞ ജൂലൈ 29ന് ഏലിക്കുട്ടി നിത്യതയിലേക്ക് യാത്രയായി. ഇവരുടെ ഇരട്ട മക്കളായ ജോസഫ്‌സണും അലിസണും കഴിഞ്ഞ 40 വർഷമായി അമേരിക്കയിലാണ് താമസം. പാവപ്പെട്ടവരെ സഹായിക്കുക എന്നത് ചാച്ചിയുടെ ജീവിതാഭിലാഷമായിരുന്നു. ഇത് മുൻനിർത്തിയാണ് അരയേക്കറോളം വരുന്ന ഭൂമിയിൽ പ്ലോട്ടുകളായി തിരിച്ച് കൊച്ചേട്ടൻ ഭവനങ്ങളൊരുക്കിയത്. സ്ഥലം ഓരോ കുടുംബങ്ങൾക്ക് എഴുതി നൽകുകയും ചെയ്തു.
ചാച്ചിസ് ഗാർഡനിലെ ഓരോ വീടിനും 700 ചതുരശ്ര അ, ടി വിസ്തീർണ്ണമുണ്ട്. ഓരോ വീടും പതിനൊന്ന് ലക്ഷം രൂപയിലധികം ചെലവിലാണ് നിർമിച്ചിരിക്കുന്നത്. എ.കെ.സി.സി. ഏഴാച്ചേരി യൂണിറ്റിന്റെ മേൽനോട്ടത്തിലായിരുന്നു നിർമാണം. കരാറുകാരൻ വി.ടി. രാമചന്ദ്രന്റെ നേതൃത്വത്തിൽ അഞ്ചുമാസം കൊണ്ടാണ് വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്. ജൂലൈ 29ന് രാവിലെ 10.30ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വീടുകളുടെ വെഞ്ചിരിച്ച് നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ വീടുകളുടെ ഉദ്ഘാടനം നിർവഹിക്കും. ചാച്ചി പ്രതിമ അനാച്ഛാദനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിക്കും. വീടുകളുടെ താക്കോൽ കൈമാറൽ ചടങ്ങു കൊച്ചേട്ടൻ നിർവഹിക്കും.
