യാത്രക്കാർക്ക് ഹീറോ ആയി ദീപ; ശ്രീകൃഷ്ണ ബസ് കൃത്യസമയത്ത് ലക്ഷ്യത്തിലെത്തിക്കുന്ന സാരഥി
തൻറെ ചെറുപ്പം മുതലേ ഉള്ള ഒരു ആഗ്രഹം സഫലമായ സന്തോഷത്തിലാണ് ദീപ എന്ന 36 കാരി. ചെറുപ്പം മുതലേ ഡ്രൈവിംഗ് ഇഷ്ടപ്പെടുന്ന ദീപ തന്റെ കൈകളിൽ വളയംഭദ്രമാണെന്ന് തെളിയിച്ചിരിക്കുകയാണ്. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിലെ ശ്രീകൃഷ്ണ ബസ്സിൽ രാവിലെ ഏഴിന് പൊയിനാച്ചിയിൽ നിന്ന് തുടങ്ങുന്ന ട്രിപ്പ് അവസാനിക്കുന്നതും വൈകിട്ട് 6 25ന് പൊയിനാച്ചിയിൽ തന്നെയാണ്.
കാഞ്ഞങ്ങാട് ബസ്റ്റാൻഡിൽ നിന്ന് രാവിലെ 7 50 നു പുറപ്പെടുന്ന ശ്രീകൃഷ്ണ ബസ് 9 30ന് ബന്തടുക്ക സ്റ്റാൻഡിൽ എത്തണം. ദീപ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നപ്പോൾ ബസ്സുടമ നാട്ടുകാരനായ നിഷാന്ത് എന്ന ഗോപുവിന് ഒട്ടും സംശയം ഉണ്ടായിരുന്നില്ല. എത്ര ഗതാഗത തിരക്കുള്ള നേരത്തും തഴക്കം വന്ന ഡ്രൈവറെ പോലെയാണ് ദീപ കൃത്യസമയത്ത് തന്നെ ബസ് ലക്ഷ്യത്തിൽ എത്തിക്കുന്നത്. വൈകുന്നേരങ്ങളിലും തിരക്കുള്ള റോഡിലൂടെയാണ് ശ്രീകൃഷ്ണയുടെ മടക്കയോട്ടം.
ഏറ്റവും കൂടുതൽ വളവുകളും കയറ്റവും ഉള്ള പാതയാണ് ബന്തടുക്ക . ഈ പാതയിലൂടെ സഞ്ചരിച്ചു വേണം സമയം തെറ്റാതെ എത്തിച്ചേരാൻ. അല്പസമയം വൈകിയാൽ തന്നെ പിന്നാലെ വരുന്ന ബസ്സുകാരുടെ പഴി കേൾക്കണം. മൂന്നാഴ്ചകൾക്കു മുൻപ് വളയം പിടിച്ചു തുടങ്ങുമ്പോൾ മറ്റുള്ളവർ ഇതിൽ ആശങ്കപ്പെട്ടെങ്കിലും ദീപയുടെ ആഗ്രഹം ഡ്രൈവിംഗ് തന്നെയാണ്.
ദേശീയപാതയിൽ പണി നടക്കുന്നതിനാൽ ഗതാഗതകുരുക്കും, രാവിലെയും വൈകുന്നേരവും, സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ തിരക്കും കാരണം സമയം നഷ്ടം ഉണ്ടാകാറുണ്ടെങ്കിലും ദീപ കൃത്യസമയത്ത് തന്നെ ലക്ഷ്യത്തിൽ എത്തിച്ചേരാറുണ്ട്. ചെറു വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് 2008 ലാണ് ദീപ സ്വന്തമാക്കിയത്. വീട്ടിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ഓടിച്ചു നോക്കിയതോടെയാണ് ബസ് ഓടിക്കാനുള്ള ആഗ്രഹം തോന്നിത്തുടങ്ങിയത്.
