അവര്‍ എന്‍റെ അടുത്ത് സാമ്പത്തിക സഹായം ചോദിച്ചാണ് വന്നത്; അവന്‍ ഇപ്പോള്‍ പറയുന്നത് അവളെ മടുത്തു എന്നാണു; ഷക്കീർ സുബാൻ
വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കിര്‍ സുബാനെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണത്തില്‍ വിശദീകരണവുമായി സൗദി യുവതി. ഷക്കിര്‍ താമസിച്ച ഹോട്ടലിലേക്ക് തന്നെ വിളിച്ചുവരുത്തുകയായിരുന്നെന്നും അവിടെവച്ച് ശാരീരികമായി ആക്രമിച്ചെന്നും യുവതി വെളിപ്പെടുത്തി. അതിഥികളെ ദൈവത്തെ പോലെ കാണുന്നവരാണ് ഇന്ത്യക്കാരെന്നും ഇത്തരമൊരു ദുരനുഭവം ആദ്യമായാണ് തനിക്കുണ്ടാകുന്നതെന്നും സൗദി യുവതി യൂട്യൂബ് വിഡിയോയിലൂടെ പ്രതികരിച്ചു. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
യുവതിയുടെ വാക്കുകള്‍: എനിക്ക് സംഭവിച്ചത് എന്താണെന്നതില്‍ ഒരു ക്ലാരിറ്റി വരുത്താനാണ് ഈ വിഡിയോ ചെയ്യുന്നത്. മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷക്കിര്‍ സുബാന്‍ എന്നെയും പങ്കാളി ജിയാനെയും ഒരു മീറ്റിംഗിനായി ഹോട്ടലിലേക്ക് ക്ഷണിച്ചു. അവിടെ വച്ച് ഞങ്ങളെ ഷക്കിറിന്റെ മുറിയിലേക്ക് വിളിച്ചു. ജിയാന്‍ പുറത്തുനിന്നു, ഞാന്‍ മാത്രമാണ് അകത്തേക്ക് പോയത്. അവിടെ വച്ച് ഷാക്കിര്‍ എന്നോട് മോശമായി പെരുമാറി. എന്നെ ബെഡിലേക്ക് തള്ളിയിട്ട്, ശാരീരികമായി ആക്രമിച്ചു. അവിടെവച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും അയാള്‍ അതിക്രമം തുടര്‍ന്നു.
എന്തിനാണ് അനുവാദമില്ലാതെ എന്റെ ശരീരത്തില്‍ തൊടുന്നതെന്ന് ഞാന്‍ ചോദിച്ചു. താനൊരു പുരുഷനാണെന്നും തനിക്ക് വികാരങ്ങള്‍ ഉണ്ടെന്നുമായിരുന്നു അയാളുടെ മറുപടി. അവിടെ നിന്ന് പുറത്തുകടന്ന ഞാന്‍ ജിയാനെയും കൂട്ടി തിരികെ മുറിയിലേക്ക് പോകാമെന്നാവശ്യപ്പെട്ടു. സംഭവിച്ചതെന്താണെന്ന് ജിയാനോട് ഞാന്‍ അപ്പോള്‍ പറഞ്ഞില്ല. ജിയാന്‍ ഷക്കിറുമായി പ്രശ്‌നമുണ്ടാക്കും എന്നറിയാവുന്നതുകൊണ്ടായിരുന്നു അത്. തിരിച്ച് ഞങ്ങളുടെ ഹോട്ടലില്‍ തിരിച്ചെത്തിയ ശേഷമാണ് ജിയാനോട് സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞത്. പിന്നാലെ ഡല്‍ഹിയിലെ സൗദി എംബസിയിലും മുംബൈയിലെ സൗദി കോണ്‍സുലേറ്റിലും വിവരമറിയിച്ചു. എറണാകുളത്ത് പൊലീസിലും പരാതി നല്‍കി.
ഞാനൊരു നിയമബിരുദധാരിയാണ്. ഒരാളുടെ ശരീരത്തിലും അവരുടെ അനുവാദമില്ലാതെ സ്പര്‍ശിക്കാന്‍ ആര്‍ക്കും അനുമതിയില്ല. അതിഥി ദേവോ ഭവ എന്നാണ് ഇന്ത്യക്കാര്‍ അതിഥികളെ കണക്കാക്കുന്നത്. ഇതാദ്യമായാണ് എനിക്കിങ്ങനെ ഒരനുഭവം ഉണ്ടാകുന്നത്. കേരളത്തിലുള്ളവരോട്, പ്രത്യേകിച്ച് പെണ്‍കുട്ടികളോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് ഇങ്ങനെയൊരു അനുഭവമുണ്ടായാല്‍ മടിച്ചുനില്‍ക്കരുത്, അത് തുറന്നുപറയാനും പൊലീസില്‍ പരാതി നല്‍കാനും തയ്യാറാകണം എന്നാണ്’. യുവതി പ്രതികരിച്ചു.
354ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ വിദേശത്തു പോയ മല്ലു ട്രാവലര്‍ തിരിച്ചെത്തിയ ശേഷമാകും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക. അതേസമയം യുവതിയുടെ പരാതി നൂറുശതമാനവും വ്യാജമെന്നായിരുന്നു മല്ലു ട്രാവലറുടെ പരാതി.
മല്ലു ട്രാവെലർ വീഡിയോയില്‍ പറയുന്നത് വാര്‍ത്തകള്‍ കണ്ട് എനിക്കൊരുപാട് സന്ദേശങ്ങള്‍ വരുന്നുണ്ട്. അതിനാലാണ് പ്രതികരിക്കുന്നത്. സോഷ്യല്‍ മീഡിയയാണ് എന്‍റെ ജീവിതം. ഇത്തരം ഒരു വാര്‍ത്ത കാരണം പറയാന്‍ പറ്റില്ല ജീവിതം തന്നെ നശിച്ചേക്കാം. അതിനാല്‍ ഇതിന്‍റെ സത്യവസ്ഥ ഞാന്‍ പറയാം.
ഇന്‍സ്റ്റയില്‍ ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആണെന്ന് പറഞ്ഞാണ് സൗദി യുവതി ആദ്യം സന്ദേശം അയച്ചത്. പിന്നീട് അവരുമായി കൂടികാഴ്ച നടത്തി. സൗദി യുവതിയും അവരുടെ ഭര്‍ത്താവായ മലയാളി പയ്യനും ഉണ്ടായിരുന്നു. അവര്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല ലിവിംഗ് ടുഗതര്‍ ആണെന്നാണ് ഞാന്‍ അറിഞ്ഞത്.
https://youtu.be/VCoUQdKeTsQ
അവരുമായി ആദ്യമായി കൊച്ചി ഹയാത്തിലെ കോഫി ഷോപ്പില്‍ മീറ്റ് ചെയ്തത്. പിന്നീട് അവര്‍ എന്‍റെ വീട്ടിലും വന്നിട്ടുണ്ട്. എന്‍റെ നമ്പര്‍ അവര്‍ വാങ്ങിയിരുന്നു. പയ്യനാണ് വാങ്ങിയത്. അവനുമായി മാത്രമാണ് എനിക്ക് വാട്ട്സ്ആപ്പ് കോണ്‍ടാക്റ്റ്. സൗദി യുവതിയുമായി ഒരു മെസേജും ഞാന്‍ അയച്ചിട്ടില്ല.
അതിനിടെ കൊച്ചിയില്‍ അടുത്തിടെ ഇന്‍ഫ്യൂവന്‍സര്‍മാരുടെ മീറ്റിംഗില്‍ എത്തിയപ്പോള്‍ ഇവര്‍ എന്നെ കാണാന്‍ വരട്ടെ എന്ന് ചോദിച്ചു. എന്നാല്‍ ഞാന്‍ തിരക്കിലാണ് എന്ന് പറഞ്ഞു. അന്ന് രാത്രി പതിനൊന്ന് പന്ത്രണ്ട് മണിയോടെ രണ്ട് കൂടികാഴ്ചയ്ക്ക് ശേഷം ഏതാണ്ട് ഉറക്കം പിടിച്ച എന്‍റെ റൂമിലേക്ക് സൗദി യുവതിയും പങ്കാളിയും കയറിവന്നു.
ഞങ്ങള്‍ സംസാരിച്ചു. അവര്‍ എന്‍റെ അടുത്ത് സാമ്പത്തിക സഹായം ചോദിച്ചാണ് വന്നത്. അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ആ പെണ്‍കുട്ടി സൗദിയില്‍ നിന്നും വരുമ്പോള്‍ കൊണ്ടുവന്ന തുകയിലാണ് അവര്‍ ജീവിച്ചത്. എന്നാല്‍ ആ തുക തീര്‍ന്നതോടെ അവര്‍ തമ്മില്‍ പ്രശ്നമായി. ഒരു സഹോദരന്‍ എന്ന നിലയില്‍ പരിഹാരം ചോദിച്ചായിരിക്കും അവര്‍ വന്നത് എന്നാണ് ഞാന്‍ കരുതിയത്. അതാണ് രാത്രി അകത്ത് കയറ്റിയത്.
അതിലെ പയ്യന്‍ ശരിക്കും പണിക്ക് പോകില്ല. അവന്‍ ഇപ്പോള്‍ പറയുന്നത് അവളെ മടുത്തു എനിക്ക് യൂറോപ്പില്‍ വേറെ ഗേള്‍ ഫ്രണ്ട് ഉണ്ട് അവളുടെ കൂടെ പോകും എന്നാണ്. നിന്നെ വിശ്വസിച്ച് വന്ന പെണ്ണല്ലെ എന്ന് ഇവള്‍ എന്ന് വരെ ഞാന്‍ പറഞ്ഞു. അതേ സമയം നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എന്തിനാണ് സൗദി യുവതിയും മലയാളി പയ്യനും പ്രേമം വിവാഹം എന്നൊക്കെ പ്രമോഷന്‍ ചെയ്യാന്‍ പോകുന്നത് അത് ഇരുരാജ്യങ്ങളെയും ബാധിക്കില്ലെ?, ശരിക്കും രണ്ടുപേരും വിവാഹം കഴിച്ചിട്ടില്ല. വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടില്‍ സമ്മതിക്കുകയും ഇല്ല.
നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നില്‍ക്കൂ എന്ന് അടക്കം ഉപദേശിച്ചു. അപ്പോള്‍ അവള്‍ എന്നോട് പ്രൈവറ്റായി സംസാരിക്കണം എന്ന് പറഞ്ഞു. റൂമിന്‍റെ വാതില്‍ ഒന്നും അടച്ചിരുന്നില്ല. പയ്യന്‍ പുറത്ത് ഇറങ്ങി നിന്നു. പെണ്‍കുട്ടി പറഞ്ഞത് ഇതാണ് ഇനിക്ക് ഇവനെ മടുത്തു. ഞാന്‍ സൗദിയിലേക്ക് മടങ്ങുകയാണ്. താങ്കള്‍ എനിക്കൊരു ജോലി ശരിയാക്കി തരണം. അത് അനുസരിച്ച് ഞാന്‍ എന്‍റെ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. അവരുടെ സിവി അപ്പോള്‍ തന്നെ അയക്കുകയും ചെയ്തു. അതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും ഉണ്ട്.
പിന്നീട് ഇരുവരുമായി സംസാരിച്ചപ്പോള്‍ അവര്‍ പിരിയാന്‍ തീരുമാനിച്ചതായി മനസിലായി. അവര്‍ മാനസികമായി വളരെ വിഷമത്തില്‍ അയതിനാല്‍ രണ്ടുപേരെയും ഒരു നൈറ്റ് ഡ്രൈവിന് ഞാന്‍ ക്ഷണിച്ചു. കുറച്ചുനേരം വണ്ടിയെടുത്ത് കറങ്ങിയ ശേഷം ഞാന്‍ താമസിച്ച ഹോട്ടലിന്‍റെ ലോബിയില്‍ തന്നെ അവരെ ഇറക്കി ബൈ പറഞ്ഞു. ഇതാണ് അന്ന് സംഭവിച്ചത്.
ഞാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണെങ്കില്‍ അവരെ അതിന് ശേഷം ഞാന്‍ നൈറ്റ് ഡ്രൈവിന് കൊണ്ടുപോകണോ ?. ആ പയ്യന്‍ വന്ന് ബഹളം വയ്ക്കുമായിരുന്നില്ലെ. ആ പെണ്‍കുട്ടി ബഹളം വയ്ക്കുമായിരുന്നില്ലെ. മൂന്ന് ദിവസത്തിന് ശേഷമാണ് പരാതി പൊലീസില്‍ നല്‍കുന്നത്. ഇവര്‍ പൈസയ്ക്കും റീച്ചിനും വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്നാണ് കരുതുന്നത്. ഒരു ആണും പെണ്ണും ഒന്നിച്ച് വന്നതില്‍ ഞാന്‍ എങ്ങനെ പെണ്ണിനെ മാത്രം പീഡിപ്പിക്കും.
അവര്‍ രണ്ടും ഫേക്കാണ്. ഇതൊരു ഹണിട്രാപ്പ് ആയിരുന്നോ എന്ന് സംശയമുണ്ട്. തെളിവുകള്‍ ഞാന്‍ നിരത്തും. ഇപ്പോള്‍ കാനഡയിലാണ് വന്നതിന് ശേഷം എല്ലാം വിശദമാക്കും.
