കടം കൊടുത്ത പണം തിരികെ ചോദിച്ചതിൽ വിരോധം, വീട്ടിൽകയറി വയോധികനെയും, കൊച്ചുമകനെയും കരിങ്കല്ല് കൊണ്ട് ഇടിച്ചു കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ
റാന്നിയിൽ തണ്ണിത്തോട് തേക്കുംതോട് പ്ലാന്റേഷൻ മുക്കിൽ കടം വാങ്ങിയ 500 രൂപ തിരികെ ചോദിച്ചതിന് വീട്ടിൽ കയറി വയോധികനേയും കൊച്ചുമകനെയും കൊലപ്പെടുത്താൻ ശ്രമിച്ച സതീഷ് ഭവനിൽ സതീഷ് 39 പോലീസ് പിടിയിലായി. ഇയാൾ കടം വാങ്ങിക്കൊണ്ടു പോയ 500 രൂപ തിരികെ ചോദിച്ചതിന് ഇരുവരെയും മർദ്ദിക്കുകയും വീട്ടിൽ കയറി കരിങ്കല്ല് കൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
പുതുശ്ശേരി മല കിഴക്കേവിള പുളിക്കുന്നിൽ സോമരാജൻ നായർക്കും, കൊച്ചുമകനായ അതുൽ കുമാറിനെയും ആണ് ഇയാൾ മർദ്ദിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. അതുൽ കുമാറിന്റെ കൈയിൽ നിന്നും സതീഷ് 500 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതിനുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അതുലിനെ മർദ്ദിക്കുകയും അസഭ്യം വിളിച്ച് പറയുകയും ചെയ്തതോടെ തടയാൻ ശ്രമിച്ച സോമരാജൻ നായരെ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു.
സോമരാജൻ നായരുടെ വാരിഎല്ലിന്റെ ഇടതുഭാഗത്ത് കരിങ്കല്ലു കൊണ്ടുള്ള ഇടിയേറ്റ് പൊട്ടൽ ഉണ്ടായി. പിന്നാലെ സതീഷ് വെട്ടുക, ത്തി കൊണ്ട് അതുലിന്റെ മോട്ടർസൈക്കിളിൽ വെട്ടി കേടുപാട് വരുത്തുകയും ചെയ്തു. തടയാനായി ശ്രമിച്ച വീട്ടിലുള്ളവരെയും വെട്ടുക, ത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. അക്രമാസക്തനായി നിന്ന സതീഷിനെ റാന്നി പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പരിക്കേറ്റ സോമരാജൻ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് . സോമരാജൻ നായരുടെ മൊഴി വാങ്ങി പോലീസ് കേസ് എടുത്തതിനെ തുടർന്ന് സതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ മോഷണം ഉൾപ്പെടെയുള്ള ക്രിമിനൽ പേക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
