‘ഇത്ര നിരുത്തരവാദപരവും നികൃഷ്‌ടവുമായി എങ്ങനെ ഇപ്രകാരം സംസാരിക്കാന്‍ ആകുന്നു’; ശ്രുതി ശരണ്യം
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ നടൻ അലൻസിയറിന്റെ വിവാദ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീ പ്രതിമയിൽ പ്രലോഭിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയ ശേഷം അലൻസിയർ പ്രതികരിച്ചു.
അലൻസിയറിന്റെ ഈ വിവാദ പരാമർശത്തിനെതിരെ സംവിധായികയും അവാർഡ് ജേതാവുമായ ശ്രുതി ശരണ്യവും രംഗത്തെത്തി. നിരുത്തരവാദപരവും നീചവുമായ അലൻസിയറിന്റെ ഈ വിവാദ സ്ത്രീവിരുദ്ധ പരാമർശം അങ്ങേയറ്റം ലജ്ജാകരമാണെന്നാണ് ശ്രുതി ശരണ്യത്തിന്റെ അഭിപ്രായം. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രുതിയുടെ പ്രതികരണം.
The “lady” in my hand is incredible… ഇന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവേദിയിൽ അലൻസിയർ ലോപസ് നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അടുത്ത വർഷത്തെ അവാർഡിനെങ്കിലും പെണ്ണിന്റെ പ്രതിമയ്ക്ക് പകരം “പൗരുഷ”മുള്ള ആണിന്റെ പ്രതിമ വേണംപോലും. അതിന് തൊട്ടുമുൻപുള്ള ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി ഊന്നി പറഞ്ഞിരുന്നു, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ തകർക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന്.
സ്ത്രീകൾക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ, സ്ത്രീകളുടെ സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറാണ് ഇവിടെയുള്ളത്. എന്നിട്ടും ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങിനെയൊരു വേദിയിൽ നിന്നുകൊണ്ട് അലൻസിയറിന് എങ്ങിനെ ഇപ്രകാരം സംസാരിക്കാനാകുന്നു. Its a shame. സ്ത്രീ/ട്രാൻസ്ജെന്റർ വിഭാഗത്തിനുള്ള അവാർഡ് വാങ്ങിയ എന്റെ ഉത്തരവാദിത്വമാണ് അലൻസിയറിന്റെ പ്രസ്തുത പ്രസ്താവനയോട് പ്രതികരിക്കേണ്ടത് എന്ന് ഞാൻ കരുതുന്നു.
