ഇനി വന്ദേഭാരതിൽ പുക വലിച്ചാൽ പണികിട്ടും; ട്രെയിൻ നിൽക്കും, അടയ്‌ക്കേണ്ടി വരുന്നത് വൻ പിഴ
നിരവധി സവിശേഷതകളോട് കൂടിയാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ ട്രാക്കിലിറങ്ങിയത്. കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവ രാജ്യത്തിന് സമർപ്പിച്ചത്. വൻ പ്രത്യേകതകളാണ് ട്രെയിനിനുള്ളത്. ഇതില്‍ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് സ്‍മോക്ക് ഡിറ്റക്ഷൻ സെൻസറുകൾ. പുകയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ ട്രെയിൻ ഉടനടി നിര്‍ത്തുന്ന ഈ സെൻസറുകള്‍ പുതിയ വന്ദേ ഭാരതുകളിലെ ടോയിലറ്റുകളിലാണുള്ളത്.
ടോയ്ലറ്റിൽ കയറി പുക വലിച്ചാൽ വന്ദേഭാരത് ട്രെയിൻ ഉടനെ നിൽക്കും. എന്നാൽ, ടോയ്ലറ്റിനുള്ളിൽ ഇത്തരമൊരു സംവിധാനമുള്ള കാര്യം വളരെ കുറച്ച് പേർക്ക് മാത്രമാണ് അറിയാവുന്നത്. കേരളത്തിലെ പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്‌ക്കുള്ളിൽ രണ്ടുതവണ ഇങ്ങനെ നിന്നിരുന്നു. തിരൂർ, പട്ടാമ്പി-പള്ളിപ്പുറം എന്നിവിടങ്ങളിലാണ് സംഭവം. ടോയ്ലറ്റിനുള്ളിൽ കയറി യാത്രക്കാരൻ പുകവലിച്ചതാണ് കാരണം. പുകവലിച്ച ആളിൽ നിന്നും പിഴയും ഈടാക്കിയിരുന്നു.
വന്ദേഭാരത് എക്സ്പ്രസിൽ കോച്ച്, യാത്രക്കാർ കയറുന്ന സ്ഥലം, ടോയ്ലറ്റിനകം തുടങ്ങിയ ഇടങ്ങളിലാണ് സ്മോക്ക് ഡിറ്റക്‌ഷൻ സെൻസറുകളുള്ളത്. പുകയുടെ അളവ് ഈ സെൻസറിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇത് അളവിൽ കൂടുതൽ ആയാലാണ് ഓണാകുന്നത്. തുടർന്ന് ലോക്കോ കാബിൻ ഡിസ്‌പ്ലേയിൽ അലാറം മുഴങ്ങും. ഏത് കോച്ചിൽ, എവിടെ നിന്നാണ് പുക വരുന്നതെന്നും സ്ക്രീനിലൂടെ അറിയുവാൻ സാധിക്കും. അലാറം മുഴങ്ങിയാൽ ട്രെയിൻ ഉടൻ നിർത്തണമെന്നാണ് നിയമം. റെയിൽവേയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ ഇത് കണ്ടെത്തി ത൭ ഇല്ലെന്ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉറപ്പുവരുത്തണം. എങ്കിൽ മാത്രമേ ലോക്കോ പൈലറ്റ് വീണ്ടും ട്രെയിൻ സ്റ്റാർട്ട് ചെയ്യൂ.
നിലവിലെ ഐസിഎഫ് കോച്ചുകളിലെ എസി കമ്പാര്‍ട്ട്മെന്‍റിലും സ്‍മോക്ക് ഡിറ്റക്ഷൻ സെൻസറുകള്‍ ഘടിപ്പിക്കാറുണ്ട്. പുതിയ എൽഎച്ച്ബി. കോച്ചുകളിലെ ടോയിലറ്റുകളിലും ഇതേ സെൻസർ സംവിധാനമുണ്ട്. ട്രെയിനിലെ തീപിടിത്തം ഉൾപ്പെടെ നേരത്തേ തിരിച്ചറിഞ്ഞ് സുരക്ഷ ഒരുക്കുകയെന്നതാണ് ഈ സംവിധാനത്തിലൂടെയുള്ള പ്രധാന ലക്ഷ്യം. വന്ദേഭാരതിൽ പുക വലിച്ചാൽ വൻ പിഴ ഈടാക്കേണ്ടി വരും എന്നുമാത്രമല്ല പുകവലിക്കാർ കാരണം യാത്രയും വൈകും.
കേരളം, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ നഗരങ്ങളിലൂടെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായാണ് ഒമ്പത് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി രാജ്യത്തിന് നൽകിയത്.
