ഉത്ര കേസിലെ പ്രതി സൂരജ് എസ് കുമാറിന് സ്ത്രീധന പീഡനക്കേസിൽ ജാമ്യം
സ്ത്രീധന പീഡനക്കേസിൽ ഉത്ര കൊലക്കേസ് പ്രതി സൂരജ് എസ് കുമാറിന് ജാമ്യം. കൊലക്കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനാൽ സൂരജിന് പുറത്തിറങ്ങാൻ കഴിയില്ല. സൂരജിന്റെ അച്ഛൻ സുരേന്ദ്ര പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണ് സ്ത്രീധന പീഡനക്കേസിലെ മറ്റ് പ്രതികൾ. കൊലക്കേസിനൊപ്പം ഈ കേസും ക്രൈംബ്രാഞ്ച് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു.
അതേസമയം കേസിൽ ഉത്രയുടെ അച്ഛൻ വിജയസേനയുടെയും സഹോദരൻ വിഷ്ണുവിന്റെയും സാക്ഷി വിസ്താരം പൂർത്തിയായി. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ ശിബ്ദാസ്, അഡ്വ. അനീസ് തങ്ങൾ കോടതിയിൽ ഹാജരായി.
ഉത്രയെ മൂർഖൻ കടിച്ച് കൊന്ന കേസിലാണ് സൂരജിന് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തിയ കോടതി അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. 17 വർഷത്തെ തടവിന് ശേഷം ഇരട്ട ജീവപര്യന്തം തടവ് അനുഭവിക്കണം. സൂരജിന്റെ പ്രായം പരിഗണിച്ചാണ് പ്രതിയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്.
